അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി; അർബുദ, പ്രമേഹ മരുന്നുകൾക്ക് വില കുറയും

ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും, നിരവധി രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ നടപടി.

പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.

കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 26 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയിലുള്ളത്. അര്‍ബുദത്തിന് കാരണമായേക്കുമെന്ന നിഗമനത്തെ തുടര്‍ന്ന് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധാരണയായി നല്‍കിവരുന്ന റാനിറ്റിഡിന്‍ എന്ന അന്റാസിഡ് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് പുറത്തായി. അസിലോക് സൈന്‍ടാക്, റാന്‍ടാക് തുടങ്ങിയ ബ്രാന്‍ഡ് നെയിമുകളില്‍ റാനിറ്റിഡിന്‍ വിപണിയില്‍ ലഭ്യമാണ്.

അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പരമാവധി 10 ശതമാനം വില വരെ വര്‍ഷത്തില്‍ കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം.

നിരവധി ആൻറിബയോട്ടിക്കുകൾ,വാക്സിനുകൾ,കാൻസർ മരുന്നുകൾ,മറ്റ് പല പ്രധാന മരുന്നുകൾ എന്നിവയ്ക്ക് വിലകുറയുന്നത് രോഗികളുടെ ചികിത്സാചെലവ് കുറയ്ക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News