ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടം സംഭവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടിയാഘോഷിച്ച സംഭവത്തിൽ നടപടി. നാല് മുതിർന്ന ജീവനക്കാരോട് എയർ ഇന്ത്യയുടെ എയർപോർട്ട് ഗേറ്റ്‌വേ സർവീസസ് ദാതാവായ എഐഎസ്എടിഎസ് രാജി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോലിസ്ഥലത്ത് ജീവനക്കാർ പാർട്ടിയാഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് ആഘോഷപരിപാടികൾ നടന്നത്. എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അനുയോജ്യമല്ലാത്ത സമയത്ത് നടന്ന ആഘോഷത്തില്ർ ഖേദം പ്രകടിപ്പിക്കുന്നതായും എഐഎസ്എടിഎസ് വക്താവ് പറഞ്ഞു. ജീവനക്കാരുടെ ഈ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങൾക്ക് ചേർന്നതല്ല. ഉത്തരവാദികൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
ജൂൺ 20 നാണ് വീഡിയോ ദൃശ്യങ്ങൾക്ക് ആസ്പദമായ ആഘോഷം നടന്നത്. മുതിർന്ന ഉദ്യോഗസ്ഥരടക്കം ആഘോഷത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ജൂൺ 12-ന് 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നുവീണത്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. ബിജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ കാമ്പസിലേക്കാണ് വിമാനം തകർന്നുവീണത്.

