നൃത്തം ചെയ്ത് ഇറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, കാറുകള്‍ മത്സരയോട്ടം നടത്തി; ദുരൂഹത അവസാനിക്കുന്നില്ല

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ മത്സരയോട്ടം നടന്നതായി പോലീസ്. കുണ്ടന്നൂര്‍ മുതല്‍ കാറുകള്‍ മത്സരയോട്ടം നടത്തി. ഇവരെ പിന്തുടര്‍ന്ന ആ ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും.

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ അടുത്ത ദിവസം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകുക. സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും വിളിപ്പിച്ചാല്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണു വിവരം.

കുണ്ടന്നൂരില്‍ വാക്കു തര്‍ക്കമല്ല, യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ഹോട്ടലില്‍ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാന്‍ പറയുന്നതിനാണു പിന്തുടര്‍ന്നത് എന്നുമാണ് സൈജു നല്‍കിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാല്‍ വാഹനം ഹോട്ടല്‍ ഉടമയുടേതല്ലെന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറഞ്ഞത്.

നിലവില്‍ ഹോട്ടല്‍ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഒളിവിലാണെന്നു പറയാനാകില്ല. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനു തെളിവു നശിപ്പിച്ചെന്ന പേരില്‍ കേസെടുക്കേണ്ട സാഹചര്യമില്ല. ഹോട്ടലിനുള്ളിലെ ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് പൊലീസിനു ലഭിച്ചിട്ടില്ല. അകത്തു നടന്ന ഇടപാടുകളും, ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്നാണു സൂചന.കൂടുതല്‍ പരിശോധനയില്‍ ഹോട്ടലിനു പുറത്തേക്കു യുവതികള്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.

ഇതില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്താണ് ഇറങ്ങി പോകുന്നതെന്നും പൊലീസ് വ്യക്തമാക്കി.ഒക്ടോബര്‍ 31ാം തീയതി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റി. ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവര്‍ ഡിവിആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News