വിവാഹേതരബന്ധം മറച്ചുവെക്കാൻ നടിക്ക് പണം നൽകിയ കേസ്; ട്രംപിന് തിരിച്ചടി, അറസ്റ്റിന് സാധ്യത

വാഷിങ്ടൺ: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ നീലച്ചിത്ര നടിക്ക് പണം നൽകിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്തി. 2016-ൽ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസിന് 1.30 ലക്ഷം ഡോളർ നൽകിയത്. എന്നാൽ ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളിൽ കാണിച്ചത്.

ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്‌റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ്‌ ട്രംപ് പണം കൈമാറിയതെന്നും ആരോപണവുമുയർന്നിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്. പണം കൈമാറിയത് ബിസിനസ് ആവശ്യങ്ങൾക്കെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.

ഇതാദ്യമായിട്ടാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന ഒരാള്‍ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത്. ഇതോടെ ട്രംപിന്റെ അറസ്റ്റിനുള്ള സാധ്യതകളും വർധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന്‌ നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

ഇപ്പോൾ തനിക്കെതിരേ നടക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് സ്റ്റോമി ഡാനിയൽസ് രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News