തൃശൂരില്‍ കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ എത്തിച്ച് കുളിപ്പിച്ചു; ഭാരവാഹികള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തു

തൃശൂര്‍: തൃശൂരില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. തൃശൂര്‍ എംഎല്‍സി പള്ളിയിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂര്‍ സ്വദേശിനി ഖദീജ കൊവിഡ് ബാധിച്ച് മരിച്ചത്.

ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജീദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്നും സംസ്‌കാരത്തിനായി കൊണ്ടുപോയ മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു.

കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെതന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടം. അത് കുടുംബം ലംഘിക്കുകയായിരുന്നുവെന്ന് ഡിഎംഒ പറഞ്ഞു. തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് മാനദണ്ഡത്തിന് വിരുദ്ധമായി ചടങ്ങുകള്‍ നടത്തിയ ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മൃതദേഹം ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്നും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് മൃതദേഹമെത്തിച്ചത്. ആംബുലന്‍സും കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News