പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധം; 50 പേര്‍ക്കെതിരെ കേസെടുത്തു

കാഞ്ഞിരപ്പള്ളി: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ പാലാ രൂപതാധ്യക്ഷനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മുസ്ലിം സംഘടനകള്‍ക്കെതിരേ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മറികടന്ന് പ്രതിഷേധം നടത്തിയതിനും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനുമാണ് കേസ്.

കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിവിധ മുസ്ലിം സംഘടനകള്‍ കാഞ്ഞിരപ്പള്ളി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.

അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി തയാറല്ല. പാലാ രുപതാധ്യക്ഷന്‍ പറഞ്ഞത് പ്രസക്തമായ വിഷയമാണ്. നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവനുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

ഈരാറ്റുപേട്ടയില്‍ നിന്നും ഗുണ്ടകള്‍ എത്തി പാലായില്‍ ഭീഷണി മുഴക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം സമാധാനപ്രിയരായ ആള്‍ക്കാരാണ്. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വിചാരണം ഇനിയാര്‍ക്കും വേണ്ടെന്നും പാലാ ബിഷപ്പിനെ കാണാന്‍ സമയം ചോദിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

ലൗ ജിഹാദ് നര്‍കോട്ടിക് ജിഹാദ് വിവാദ വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.ജെ.പി. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദര്‍ശിക്കും. ജിഹാദ് വിഷയത്തില്‍ വിപുലമായ പ്രചാരണം നടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി.

പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തില്‍ പിന്തുണയറിയിച്ചും എതിര്‍പ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News