KeralaNews

‘കൊവിഡ് കുറയാന്‍ പാപ്പായ ഇല നീര്’; സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി

കൊച്ചി: പപ്പായ ഇലയുടെ നീര് കുടിച്ചാല്‍ കൊവിഡ് കുറക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി. സനല്‍ തന്നെയാണ് പരാതിയുടെ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സനല്‍ പങ്കുവച്ച പോസ്റ്റ് അയച്ചു കൊടുത്താണ് പരാതി എടുത്തിരിക്കുന്നത്. പപ്പായയുടെ കാര്യത്തില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിച്ച് ഇദ്ദേഹത്തിനെതിരേ കേസ് എടുക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സന്ദേശം.

താന്‍ പപ്പായ ഇലയെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സനല്‍ ചോദിക്കുന്നു. വൈദ്യശാസ്ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാന്‍ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകള്‍ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരവുമാണ്.

‘കൊറോണ തടയാനാവാതെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പപ്പായ ഇല നീരിന് കൊവിഡ് ചികിത്സയില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും എന്ന് സമര്‍ഥിക്കുന്ന ചില ലിങ്കുകള്‍ പങ്കുവെച്ചതിന് അകത്താക്കിക്കളയും എന്ന ഭീഷണിയുമായാണ് ചിലര്‍ വരുന്നത്. എന്തിനാവും അത്? എന്താവും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍? ഞാന്‍ പങ്കുവെച്ച പഠനങ്ങള്‍ സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച ജേര്‍ണലുകളെ സമീപിക്കുകയല്ലേ വേണ്ടത്.

ആയുര്‍വേദവും ഹോമിയോയും സിദ്ധയും ഒന്നും വൈദ്യശാസ്ത്രം അല്ല എന്നുണ്ടെങ്കില്‍ ആ മേഖലയിലെ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഒക്കെ നിയമപരമായി പ്രവര്‍ത്തിക്കാന്‍ തടസമുന്നയിച്ചുകൊണ്ട് കോടതിയില്‍ പോകാത്തതെന്ത്? അഭിപ്രായങ്ങളെയും അറിവുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നുള്ള ചിന്തയുടെ വേര് എവിടെയാണ് ചെന്ന് തൊടുന്നത്?’ സനല്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ നഗരസഭ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് പുകയ്ക്കുന്ന ധൂമ സന്ധ്യ എന്ന പരിപാടി നടത്തിയിരുന്നു. ഇത് അശാസ്ത്രീയമാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ കൊവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തു വന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ പരിഷത്തിന്റെ നടപടികളെ എതിര്‍ത്ത് സംവിധായകന്‍ ഡോ. ബിജു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button