KeralaNewsNews

‘ഡി.ജെ.യും സംഗീതനിശയും കാമ്പസിൽ വേണ്ട’; ലംഘിക്കപ്പെടുന്നത് ഹൈക്കോടതിയുടെ 2015-ലെ ഉത്തരവ്‌

കൊച്ചി: കോളേജ് കാമ്പസിൽ പുറത്തുനിന്നുള്ള ഏജൻസികളുടെ ഡി.ജെ.യും സംഗീതപരിപാടിയും വിലക്കുന്ന സർക്കാർ സർക്കുലർ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി 2015 ഒക്ടോബറിർ 20-നുതന്നെ ഉത്തരവിട്ടിരുന്നു. സർക്കുലർ കടലാസിൽ ഒതുങ്ങരുതെന്നും എല്ലാ കാമ്പസുകളിലും കർശനമായി നടപ്പാക്കണമെന്നുമായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. അതു നടപ്പാക്കിയിരുന്നെങ്കിൽ കുസാറ്റിൽ ശനിയാഴ്ച വൈകീട്ടുണ്ടായ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു.

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ സംഘടിപ്പിച്ച വാഹനറാലിക്കിടെ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭത്തിലായിരുന്നു വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാർഥികളായിരുന്നു ഹർജിക്കാർ. വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നതിനുപിന്നാലെയാണ് സർക്കാർ കാമ്പസിലെ പരിപാടികൾ മാർഗരേഖ നിശ്ചയിച്ച് സർക്കുലറിറക്കിയത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ 19 മാർഗനിർദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. കാമ്പസിൽ പുറത്തുനിന്നുള്ള ഏജൻസികളുടെ ഡി.ജെ.യും സംഗീതപരിപാടിയും അനുവദിക്കരുതെന്ന് അതിൽ 12-ാമത്തെ നിർദേശമായി ഉൾപ്പെടുത്തി. ടെക്‌നിക്കൽ ഫെസ്റ്റിവൽ ടെക്നിക്കൽ ആക്ടിവിറ്റിയായി ചുരുക്കണമെന്നും നിർദേശമുണ്ടായിരുന്നു

സർക്കുലറിലെ മറ്റ് നിർദേശങ്ങൾ:

*ആഘോഷങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കരുത്

* കഴിവതും കാമ്പസുകളുടെ സുരക്ഷാചുമതല വിരമിച്ച സൈനികരെ ഏൽപ്പിക്കണം

* പൂർവവിദ്യാർഥികളടക്കം കാമ്പസിൽ വരുന്നതിന് നിയന്ത്രണംവേണം

* ആഘോഷപരിപാടികളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിനെ അറിയിക്കണം

* വിദ്യാർഥികളുടെ പരിപാടികൾ അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രം

* രാത്രി ഒൻപതു കഴിഞ്ഞാൽ വിദ്യാർഥികളുടെ പരിപാടിയും അനുവദിക്കരുത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button