ഗുൽമാർഗ്∙ ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ മുന്നൂറോളം പേർ കുടുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്. കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. സ്ഥലത്ത് എൻഡിആർഎഫ് അടക്കം എത്തിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഗുൽമാർഗ്. ഇവിടെ നിലവിൽ കനത്ത മഞ്ഞുവീഴ്ചയാണ്. അതുകൊണ്ടു തന്നെ ആളുകളെ പുറത്തെത്തിക്കാനുള്ള നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. എന്നാൽ കേബിൾ കാറുകൾ അപകടത്തിൽപ്പെടാൻ സാധ്യതയില്ലെന്നും ആളുകൾ സുരക്ഷിതരാണെന്നുമാണു ബന്ധപ്പെട്ടവർ പറയുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
സർക്കാർ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നിലവിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ‘‘കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുന്ന സഞ്ചാരികൾ സുരക്ഷിതരാണ്. ആളുകളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്’’ – ഒമർ അബ്ദുള്ള വിശദീകരിച്ചു.


