ബുറെവി ചുഴലിക്കാറ്റ് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നതുവരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവലോകന യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചെന്നും അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെത്തുമ്പോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത ആയിരിക്കും. കരയിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റിന്റെ ശക്തി കുറയും. കേരളത്തിലെത്തുമ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത ആയിരിക്കും. നിലവിലെ സഞ്ചാര പഥത്തിലൂടെ ചുഴലിക്കാറ്റ് എത്തുകയാണെങ്കില്‍ കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശത്തുകൂടെ കടന്ന് പോകുമെന്നും സഞ്ചാരപഥത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഴ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്ക് നാശം വന്നേക്കും. മരം, വീടുകള്‍, പോസ്റ്റുകള്‍, ഫ്ലക്‌സുകള്‍ ഒക്കെ പൊട്ടിവീണേക്കാം. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയോട് കപ്പലുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. എന്‍ഡിആര്‍എഫിന്റെ 8 ടീമുകളെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ആര്‍മിയോടും അര്‍ദ്ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News