വോട്ടിന് കോഴ; പരിരക്ഷ ലഭിക്കില്ല, എംഎൽഎമാരും എംപിമാരും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടിന് കോഴ വാങ്ങുന്ന എംപിമാരും എംഎൽഎമാരും വിചാരണ നേരിടുന്നതിൽ പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 1998ലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ നടപടിയാണെന്ന് സുപ്രീം കോടതി വിശീകരിച്ചു. കോഴക്കേസിൽ എംഎൽഎമാരെയും എംപിമാരെയും ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കോഴ വാങ്ങുന്നത് പാർലമെന്ററി അവകാശങ്ങളാൽ സംരക്ഷിക്കപ്പെടുന്നില്ലെന്നും 1998ലെ വിധിയുടെ വ്യാഖ്യാനം ഭരണഘടനയുടെ ആർട്ടിക്കിൾ 105, 194 എന്നിവയ്ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പണം വാങ്ങി പാർലമെന്റിൽ വോട്ട് ചെയ്താൽ ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങൾ പ്രകാരം പരിരക്ഷയുണ്ടാകുമെന്നാണ് നരസിംഹറാവു കേസിലെ വിധി.

2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോഴ വാങ്ങി വോട്ട് ചെയ്ത കേസിൽ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെഎംഎം നേതാവ് ഷിബു സോറന്റെ മരുമകൾ സീത സോറൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഏഴ് അംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News