കക്കൂസ് മാലിന്യം ശേഖരിക്കുന്നവരിൽനിന്നും കൈക്കൂലി; ഡിവൈഎസ്പി അറസ്റ്റിൽ

മലിനജലം ശേഖരിക്കുന്നവരിൽനിന്നും കൈക്കൂലി; ഡിവൈഎസ്പി അറസ്റ്റിൽ

തിരുവനന്തപുരം∙ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി ടി.അനില്‍കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതി അവസാനിപ്പിക്കാനുള്ള പ്രോജക്ട് സീറോയുടെ ഭാഗമായുള്ള നീക്കത്തിലാണ് അറസ്റ്റ്. മലിനജലം ശേഖരിച്ച് ചേര്‍ത്തല നഗരസഭയുടെ എസ്ടിപി പ്ലാന്റില്‍ എത്തിക്കുന്ന ചേര്‍ത്തല സ്വദേശിയില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അനില്‍കുമാറിനെ പിടികൂടിയത്.

ചേര്‍ത്തല ഡിവൈഎസ്പിയായി അനില്‍കുമാര്‍ ചാര്‍ജെടുത്തതിനു ശേഷം മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പൊലീസ് തുടര്‍ച്ചയായി കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനങ്ങളുടെ ഉടമ നേരില്‍ എത്തി കണ്ടപ്പോള്‍ എല്ലാ മാസവും 25000 രൂപ വീതം നല്‍കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് വാഹന ഉടമ പറഞ്ഞു. വീടിന്റെ പണി നടക്കുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപ ഒരുമിച്ചു നല്‍കണമെന്നും ഡിവൈഎസ്പി പറഞ്ഞു.

പണം നല്‍കാതിരുന്നതിനാല്‍ വാഹനങ്ങള്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ഇതോടെ വാഹന ഉടമ വിവരം ആലപ്പുഴ വിജിലന്‍സ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് വൈകിട്ട് ഡിവൈഎസ്പിയുടെ വാടകവീട്ടിലെത്തി പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News