തിരിച്ചടിച്ച് ക്രൊയേഷ്യ,കളി പെനാല്‍ട്ടിയിലേക്ക്‌

ദോഹ ക്രെയേഷ്യന്‍ കോട്ടപൊളിച്ച ബ്രസീലിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ.കളിയുടെ 116 ാം മിനിട്ടില്‍ ബ്രൂണോ പെല്‍കോവിച്ചാണ് കാനറികളുടെ നെഞ്ചുകീറി ഗോള്‍ വലയിലാക്കിയത്.ഗോള്‍ രഹിതമായ പൂര്‍ണ്ണസമയത്തിനുശേഷം അധികസമയത്ത് രണ്ടു ടീമുകളും ഗോളടിച്ചതോടെ കളി പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു.

അധികസമയത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരുന്നു ബ്രസീല്‍, ഒടുവില്‍ അവരുടെ നായകന്‍ തന്നെ രക്ഷയ്‌ക്കെത്തി. ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളില്‍ നിന്ന് പന്ത് വല തൊട്ടപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശംകൊണ്ട് തുള്ളിച്ചാടി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ആദ്യ പകുതിയില്‍ ബ്രസീലിനെ ക്രൊയേഷ്യ പിടിച്ചുനിര്‍ത്തി.രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

56ാം മിനിറ്റില്‍ റഫീന്യയെ പിന്‍വലിച്ച് ആന്റണിയെ കളത്തിലിറക്കിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചും പ്രതിരോധനിരയും ബ്രസീലിന് ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.

ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണയാണ്. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും കഴിഞ്ഞിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News