25.4 C
Kottayam
Sunday, May 19, 2024

ഒന്നര വയസുള്ള കുഞ്ഞിന്റെ കാെലപാതകം, അഛനും അമ്മയും കസ്റ്റഡിയിൽ

Must read

കണ്ണൂര്‍: തയ്യിലില്‍ കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി അന്വേഷണ സംഘം. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളുടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയിലാണ്. തയ്യില്‍ കടപ്പുറത്തെ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹം കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തിനിടയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നടപടി.

തിരയടിച്ചുകയറാതിരിക്കാന്‍ കരയോടുചേര്‍ന്ന് കൂട്ടിയ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍. രാത്രി വൈകി കുഞ്ഞിന് പാല്‍കൊടുത്തിരുന്നു. പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് പ്രണവിന്റെ മൊഴി.കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച്‌ വിവാഹംകഴിച്ചതാണ്. ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രിയും ഇവര്‍തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു.അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്.

ഇതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് ആദ്യം തന്നെ സൂചനകള്‍ ലഭിച്ചിരുന്നു.ഫോറന്‍സിക് വിദഗ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ മൃതദേഹം പരിശോധനയ്ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week