ബോംബ് ഭീഷണി;കുവൈത്ത്-ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

അഹമ്മദാബാദ്: കുവൈത്തിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News