ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം തടവ്

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പത് പ്രതികളും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണ് കീഴടങ്ങിയത്.

ബിജെപി പ്രവര്‍ത്തകനായിരുന്ന ജയന്‍ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്നാണ് 2012 ഫെബ്രുവരി 7ന് പ്രതികള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്. പ്രതികളായ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷ പറയാന്‍ തിയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ എത്താത്തതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയിലെത്തിയിരുന്നില്ല, പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവം മാറ്റി വച്ച കോടതി പ്രതികളെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രതികളെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി അന്വേഷണവും ഊര്‍ജിതമാക്കി, ഇതേ തുടര്‍ന്നാണ് പ്രതികള്‍ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതികളെ ഹാജരാക്കിയതോടെ ശിക്ഷ വിധിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News