വസുന്ധരയെ തഴഞ്ഞ് ബിജെപി;രാജസ്ഥാനിലും പുതുമുഖം മുഖ്യമന്ത്രി

ജയ്പുര്‍: ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പുറമെ രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.

ബിജെപിയിലെ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

മുഖമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുന്‍നിര നേതാക്കളെ തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലും ശൈലി ബിജെപി രാജസ്ഥാനിലും ആവര്‍ത്തിച്ചു. ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാനിലെ മുഖ്യമന്ത്രി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ്.

ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദിയാകുമാരി ജയ്പുര്‍നഗരത്തില്‍തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്. മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ ദുദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News