25.4 C
Kottayam
Thursday, April 25, 2024

ബംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് ജാമ്യം

Must read

ബംഗളൂരു: ബംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വര്‍ഷക്കാലത്തിനു ശേഷം ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

15ലധികം തവണയാണ് മുന്‍പ് സെഷന്‍സ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍പ് വാദം കേട്ടിരുന്ന ബെഞ്ച് മാറുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ ബിനീഷിന് ജാമ്യം ലഭിച്ചത്.

ബിസിനസ് സംരംഭങ്ങള്‍ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കര്‍ണാടക ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവര്‍ അനികുട്ടന്‍, സുഹൃത്ത് അരുണ്‍ എന്നിവര്‍ അന്വേഷണവുമായി സഹകരിക്കാത്തതില്‍ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം ജൂലൈ മാസം പൂര്‍ത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പ്രതിചേര്‍ക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചത്.

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ബംഗളൂരു ലഹരിക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാതെയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികള്‍ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍.

കന്നട സീരിയല്‍ നടി അനിഘയാണ് എന്‍.സി.ബി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എന്‍.സി.ബിയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എന്‍.സി.ബിയുടേയുംകുറ്റപത്രങ്ങള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week