വാഷിംഗ്ടൺ: തനിക്ക് മൂന്ന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. എപ്സ്റ്റീൻ കേസിന്റെ ഭാഗമായുള്ള മൊഴിയെടുക്കലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജൂൺ 10-നാണ് ബിൽ ഗേറ്റ്‌സിന്റെ മൊഴിയെടുത്തത്. അദ്ദേഹത്തിന്റെ മൊഴി ചൊവ്വാഴ്ച പുറത്തുവരികയായിരുന്നു. ബിൽ ഗേറ്റ്‌സ് വിവാഹേതരബന്ധം പുലർത്തിയിരുന്ന സ്ത്രീകളുടെ പേരുവിവരങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ബിൽ ഗേറ്റ്‌സിന്റെ വിവാഹേതരബന്ധങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന ജെഫ്രി എപ്സ്റ്റീൻ, അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്മേലുള്ള കോൺഗ്രസ് അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. തന്റെ വിവാഹേതര ബന്ധങ്ങളെ തനിക്കുമേൽ സമ്മർദം ചെലുത്താനുള്ള മാർഗമായി എപ്സ്റ്റീൻ കണ്ടിരുന്നുവെന്നും എന്നാൽ എപ്സ്റ്റീന് തന്നെ ഒരിക്കലും ബ്ലാക്ക് മെയിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു.
ബിൽ ഗേറ്റ്‌സ് വിവാഹേതരബന്ധം പുലർത്തിയ സ്ത്രീകളിൽ രണ്ടുപേർ റഷ്യക്കാരികളായിരുന്നു. ബ്രിഡ്ജ് എന്ന കാർഡ് ഗെയിം കളിക്കുന്നതിൽ വിദഗ്ധയായ നില അന്റണോവയാണ് അവരിൽ ഒരാൾ. ആണവ ശാസ്ത്രജ്ഞയായ കരിമാ നിഗമതുലിനയാണ് രണ്ടാമത്തെ റഷ്യൻ വനിത. ഡോക്ടറും ആരോഗ്യ സംരംഭകയുമായ ഡോ. ആലിസ് ജേക്കബ്‌സ് നെസൽറോട്ട് ആണ് ബിൽ ഗേറ്റ്‌സിന് ബന്ധമുണ്ടായിരുന്ന മൂന്നാമത്തെ വനിത. ആദ്യം രണ്ട് റഷ്യൻ വനിതകളുടെ കാര്യം മാത്രമാണ് പറഞ്ഞത്. പിന്നീട് എപ്സ്റ്റീന്റെ ഇമെയിൽ കാണിച്ചപ്പോഴാണ് ഡോ. ആലിസിന്റെ കാര്യം അദ്ദേഹം സമ്മതിച്ചത്.
ലൈംഗികരോഗം (എസ്ടിഡി) പിടിപെട്ടിട്ടുണ്ടെന്ന ആരോപണം ബിൽ ഗേറ്റ്‌സ് നിഷേധിച്ചു. ഒരിക്കൽ തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന ആശങ്കയുണ്ടായി. എന്നാൽ അത് ഒരിക്കലും ലൈംഗികരോഗമായിരുന്നില്ലെന്നും ഗേറ്റ്‌സ് വ്യക്തമാക്കി. 2011-നും 2014-നും ഇടയിലാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു. 12 മുതൽ 14 വരെ തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രണ്ട് തവണ സ്‌കൈപ്പ് കോളിലും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തങ്ങൾ ചർച്ച ചെയ്തത്. ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടയാളാണെന്ന് അറിഞ്ഞിട്ടും എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്നും പിന്നീട് ക്രമേണെ എപ്സ്റ്റീനുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചുവെന്നും ബിൽ ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.


