CrimeKeralaNews

19 വയസുകാരൻ 21 കേസിൽ പ്രതി, സ്ഥിരം മോഷ്ടിയ്ക്കുന്നത് പൾസർ ബൈക്കുകൾ, പിടിയിലായപ്പോൾ പോലീസിനെയും കുത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തായിഫും കൂട്ടാളികളുമുള്‍പ്പെടെ ഏഴു മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊലീസ് പിടികൂടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിന് കുത്തേറ്റത്. പിന്നാലെ ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പോലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാര്‍,മുഹമ്മദ് ഷിഹാല്‍ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. 

ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ചമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. 19 വയസ് മാത്രമാണ് പ്രായമെങ്കിലും സ്വന്തം പേരിലുള്ളത് 21 കേസുകള്‍. തായിഫും കൂട്ടാളികളും ചേര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് വേങ്ങേരിയില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്പ്രത്തെത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ചു. പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്.

തായിഫിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് പോലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. തായിഫിനെ പിടികൂടുന്നതിനിടെ കോംട്രസ്റ്റ് കെട്ടിടത്തിലുണ്ടായിരുന്ന നാലു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈങ്ങാപ്പുഴ സ്വദേശി സഫ്നാസ്,തമിഴ്നാട്ടുകാരനായ മുഹമ്മദ് റിസ് വാന്‍,കക്കോടി സ്വദേശി സിദ്ധിഖ്,കാസര്‍ക്കോട് സ്വദേശി ഷാഹിര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നഗരത്തില്‍ മോഷണം ആസുത്രണം ചെയ്യാനാണ് ഇവര്‍ ഇവിടെ തമ്പടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button