പ്രണയത്തിന്‍റെ പേരില്‍ യുവാവിനെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി, ക്വൊട്ടേഷൻ ഏറ്റെടുത്തത് ശ്രീരാമസേന

ബെംഗലൂരു:കര്‍ണാടക ബെലഗാവിയില്‍ പ്രണയത്തിന്‍റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷനെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിക്കാന്‍ അഞ്ച് ലക്ഷം രൂപ വീട്ടുകാര്‍ നല്‍കി. ശ്രീരാമ സേന പ്രവര്‍ത്തകരായ പത്ത് പേര്‍ അറസ്റ്റിലായി.

ഇരുപത്തിന്നാലുകാരന്‍ അര്‍ബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഒക്ടോബര്‍ രണ്ടിന് ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അര്‍ബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അര്ബ്ബാസിനെ താക്കീത് ചെയ്ത് പറ‌ഞ്ഞയച്ചിരുന്നു. വീണ്ടും പ്രണയബന്ധം തുടര്‍ന്നതോടെ ശ്രീരാമ സേന പ്രവർത്തകരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമീപിച്ചു.അര്‍ബ്ബാസിന്‍റെ ശല്യം ഒഴിവാക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. ഇതോടെ അര്‍ബ്ബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ കൊണ്ടിട്ടു.

പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്.
ബെലഗാവിയില്‍ വാഹനവില്‍പ്പനക്കാരനാണ് അര്ബ്ബാ‍സ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.ശ്രീരാമ സേന പ്രവര്‍ത്തകരായ പത്ത് പേര്‍ അറസ്റ്റിലായി. കൂടുതല്‍ പേരുടെ പങ്ക് പരിശോധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News