FeaturedKeralaNews

അനാഥരായത് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾ, ബാങ്കിംഗ് രംഗത്തെ അരക്ഷിതാവസ്ഥയുടെ ഇരായാണ് ആത്മഹത്യ ചെയ്ത ബാങ്ക് മാനേജർ സ്വപ്നയെന്ന് സഹപ്രവർത്തകർ

കണ്ണൂർ:ഭർത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവർത്തകരും കരുതുന്നു.

സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു. കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അരക്ഷിതാവസ്ഥയും അമിത ജോലി സമ്മർദ്ദവും വീർപ്പുമുട്ടിയ്ക്കുന്ന ബാങ്കിംഗ് ലോകത്തിൻ്റെ പ്രതിനിധിയാണ് സ്വപ്നയെന്ന് സഹപ്രവർത്തകർ ഫേസ് ബുക്കിൽ കുറിച്ചു.ഉണ്ണികൃഷ്ണനെന്നയാളുടെ കുറിപ്പിങ്ങനെ:

ചിത്രത്തിൽ ഉള്ളത് സ്വപ്ന കെഎസ്.
കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ. (ആയിരുന്നു എന്ന് പറയുന്നതാവും ഇപ്പോൾ ശരി)
രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. ഇന്ന് രാവിലെ ഇവരെ സ്വന്തം ബ്രാഞ്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ജോലിയിലെ പ്രഷർ താങ്ങാവുന്നതിലും അധികമായിരുന്നു എന്ന് ഡയറിയിൽ എഴുതിയിരുന്നു. ഇതല്ലാതെ മറ്റ്‌ വ്യക്തികളോ കാരണങ്ങളോ ഇവരെ ഇങ്ങനെ ഒരു പാതകം ചെയ്യുന്നതിന് കാരണമായിട്ടില്ല എന്ന് പോലീസ് പറഞ്ഞതായും കണ്ടു.

നമ്മൾ ബാങ്ക് മാനേജർമാർ ലോൺ നിഷേധിച്ച കാരണം കൊണ്ട് സംഭവിച്ച ആത്മഹത്യകളെപ്പറ്റിയും ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ നിഷേധ മനോഭാവവും മാത്രമേ കേൾക്കാറോ അല്ലെങ്കിൽ അതിന് താൽപര്യം കാണിക്കാറോ ഉള്ളൂ. ഈ മേഖലയിൽ പണിയെടുക്കുന്ന എന്റെ അനിയനും പെങ്ങളും അടക്കമുള്ള പതിനായിരങ്ങൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദവും അനീതിയും നമ്മുടെ വിഷയമാകുന്നത് അധികം കണ്ടിട്ടില്ല.

ഇത് സ്വപ്നയുടെ മാത്രം കഥയല്ല. എന്റെ അനിയൻ പറഞ്ഞുകേട്ടതും അതിലൂടെ കണ്ടറിഞ്ഞതുമായ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാരുടെ കഥയാണ്. പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മൊത്തം കഥയാണ്. ഇന്നലെ പോയ സ്വപ്നയുടെയും കൂടി കഥയാണ്.
ലോൺ എടുക്കാൻ പോകുമ്പോൾ ഇത് നിന്റെയൊന്നും തറവാട്ട് സ്വത്തല്ലല്ലോ സർക്കാരിന്റെ കാശല്ലേ പിന്നെ ലോൺ തരാനെന്താ ഇത്ര മടി എന്ന് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതേ ലോൺ അടക്കാത്തതിന് അതേ ഉദ്യോഗസ്ഥൻ തന്റെ പല ഉത്തരവാദിത്വങ്ങളിൽ ഒന്നായ ജപ്തിയോ അനുബന്ധ നടപടിയോ എടുക്കാൻ തുനിഞ്ഞാൽ താൻ വിചാരിച്ചാൽ ജപ്തി നടക്കാതെ നോക്കാമല്ലോ എന്നും പറയുന്നത് കേട്ടിട്ടുണ്ട്.
സ്വപ്നയിലേക്ക് വരാം.

കേരളത്തിലെ ഐവി ലീഗ് എൻജിനീയറിങ് കോളേജുകളുകളിൽ ഒന്നായ തൃശൂർ GEC യിൽ നിന്നാണ് സ്വപ്ന പഠിച്ചിറങ്ങിയത്. എവിടെയും ജോലി കിട്ടാവുന്ന അക്കാദമിക്ക് ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും ബാങ്കിങ് ജോലി സ്വപ്ന തെരഞ്ഞെടുത്തത്, മെച്ചപ്പെട്ട തൊഴിൽ പരിസരവും ജോബ് സെക്യൂരിറ്റിയും പ്രതീക്ഷിച്ചാകണം. കൂടാതെ, ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയിൽ, സാധാരണക്കാർക്ക് കൈത്താങ്ങായി നിൽക്കുന്ന സിസ്റ്റമാറ്റിക്കലി സിഗ്നിഫിക്കൻറ് എന്ന് കരുതാവുന്ന ഒരു തൊഴിൽ മേഖലയിൽ ജോലി എടുക്കുന്നതിന്റെ സംതൃപ്തിയും.

കുറച്ച് വർഷങ്ങൾ മുൻപ് സ്വപ്നയുടെ ഭർത്താവ് ഒരു ഹൃദയാഘാതത്താൽ മരണപ്പെട്ടു. കടുത്ത നഷ്ടത്തിലും പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് തന്റെ രണ്ട് കുട്ടികൾക്കും കൂടി വേണ്ടി, സ്വാശ്രയായ സിംഗിൾ മദർ എന്ന നിലയിൽ അഭിമാനത്തോടെ അവർ അതിജീവിച്ചു വരികയായിരുന്നു. എത്ര ബുദ്ധിമുട്ട് നിറഞ്ഞ ജോലി ആണെങ്കിലും ജീവിതപരിസരത്തിലും ഭാവിയിലും ബാങ്കിങ് ജോലി കൊണ്ട് ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങൾ ആയിരിക്കണം അവരെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്.

ഒടുവിൽ ആ കപ്പൽ പതുക്കെ മുങ്ങിപ്പോകുന്നത് അവർ കണ്മുന്നിൽ കണ്ടിരിക്കണം. സ്വപ്നയുടെ ജീവനെടുത്ത, മുങ്ങാൻ പോകുന്ന ആ കപ്പൽ, ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് ആണ്.
ഏതൊരു രാജ്യത്തിലും അനുവർത്തിച്ചുപോരുന്ന ഒരു അടിസ്‌ഥാന തൊഴിൽ തത്വമുണ്ട്. സർക്കാർ, അതായത് സ്റ്റേറ്റ്, ഒരു മാതൃകാ തൊഴിൽ ദാതാവായിരിക്കണം എന്നത്. ഏതൊരു രാഷ്ട്രത്തിലെയും മാതൃകാ തൊഴിൽ ദാതാവ് സർക്കാർ അല്ലെങ്കിൽ സർക്കാർ മിഷണറികൾ തന്നെയായിരിക്കണം എന്നൊരു തത്വമുണ്ട്. തൊഴിൽ അവകാശങ്ങൾ മുതൽ നീതിപൂർവകമായ കൂലി ഉറപ്പുവരുത്തൽ മുതൽ എന്തിനും ആ സർക്കാർ മാതൃകയായിരിക്കണം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്.

പ്യൂൺ മുതൽ മുകളിലോട്ടുള്ള സകല സർക്കാർ ജീവനക്കാരുടെയും വരുമാനത്തിന് മുകളിൽ സർക്കാരിന്റെ കണ്ണുണ്ടാകും. ഒരു ലോൺ എടുത്താൽ പോലും മെച്യൂരിറ്റിക്ക് മുൻപ് അടച്ചുതീർക്കാൻ അവർക്ക് പറ്റില്ല. അതിനുള്ള വരുമാനം കാണിക്കണം. അതാണ് നിയമം.
അങ്ങനെയുള്ള ഒരു സ്ഥാപനത്തിലാണ് ഇനിയിത് താങ്ങാനാവില്ല എന്ന് പറഞ്ഞുകൊണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോലും വഴിയിലുപേക്ഷിച്ച് സ്വപ്ന സ്വയം ഹത്യയിൽ പരിഹാരം കണ്ടത്.
ഇതൊരൊറ്റപ്പെട്ട കഥയല്ല. കേരളത്തിൽ നിന്ന് തന്നെ, ആണ്ട് തോറും നേർച്ചക്കോഴികളെപ്പോലെ മാർച്ച്/ഏപ്രിൽ മാസങ്ങളിൽ ഓരോരോ മാനേജര്മാരെ കൊലയ്ക്ക് കൊടുക്കാറുണ്ട്.

കഴിഞ്ഞ കൊല്ലം കോർപറേഷൻ ബാങ്ക് ഗുരുവായൂർ ശാഖയിലെ അയ്യപ്പൻ. ഇത്തവണ കണ്ണൂരിൽ സ്വപ്ന. ഞാൻ ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങി പത്ത് വർഷത്തിനിടെ കേട്ട നൂറ് കണക്കിന് ആത്‍മഹത്യ കഥകളിൽ ചിലത് മാത്രം. ഇതൊരു ഗൗരവമുള്ള പ്രശ്നമായി കവർ ചെയ്യാൻ ശ്രമിച്ച ഏക മാധ്യമ പ്രവർത്തകൻ NDTV യുടെ രവീഷ് കുമാറായിരുന്നു. അദ്ദേഹം ബാക്ക് ടു ബാക്ക് സ്റ്റോറികളോടെ ബാങ്കിങ്ങ് മേഖലയിൽ നിലനിൽക്കുന്ന കടുത്ത തൊഴിൽ അനീതികളെ വെളിച്ചത്ത് കൊണ്ടുവരാൻ നോക്കി. അന്നം തരുന്ന കർഷകർ, തങ്ങൾ നട്ടുവളർത്തിയ മരത്തിൽ തൂങ്ങിമരിക്കുമ്പോഴും ഫ്യുരിടാൻ അടിച്ച് പിടഞ്ഞ് മരിക്കുമ്പോഴും പോലും കുലുങ്ങാത്ത തനിതങ്കം നിയോ ലിബറൽ മനസാക്ഷിയാണ് രാജ്യത്തിന്റേത്. സ്വാഭാവികമായും ഈ വിഷയവും ശ്രദ്ധ പിടിച്ചു പറ്റാതെ മറഞ്ഞു.

ദേശസാൽക്കരണം പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തിയെങ്കിൽ ഇപ്പോൾ നമ്മൾ തിരിച്ചൊരു സ്വകാര്യവൽക്കരണത്തിന്റെ വക്കിൽ നിൽക്കുകയാണ്. പിടിപ്പുകേടിന്റെയും വിവരമില്ലായ്മയുടെയും കേന്ദ്രങ്ങളായ ഭരണാധികാരികൾ നമ്മുടെ പൊതുമേഖലാ ബാങ്കുകളെ വിൽക്കാനുള്ള അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ രണ്ട് ദശകങ്ങളായാണ് ഇന്ത്യൻ പൊതു മേഖല ബാങ്കിങ് രംഗത്തെ തൊഴിൽ സംസ്കാരം അടിമുടി മാറുന്നത്. ആ മാറ്റം, ജോലി ചെയ്യുന്നവരെ പെർപെച്വൽ ഡിപ്രഷനിലേക്ക് തള്ളി വിടുന്നതിന്, ഉള്ളിയുടെ തൊലി പൊളിക്കുമ്പോലെ, പല ലയേഴ്സിൽ പല കാരണങ്ങൾ നമുക്ക് കാണാൻ കഴിയും. ചെയ്യാൻ ആളുണ്ടോ സമയമുണ്ടോ എന്നൊന്നും ചിന്തിച്ചിക്കാതെ, ഔട്ട്പുട്ടിനെക്കുറിച്ച് ഒരു കൺസേണും ഇല്ലാതെ തയാറാക്കപ്പെടുന്ന ടാർജറ്റ് അലോക്കേഷൻ. (അതിൽ ബിസിനസ് ടാർജെറ്റും അതിനേക്കാൾ ഉപരി കംപ്ലെയ്ൻസ് ടാർജെറ്റും വരും). വിവരമില്ലാത്ത, ബാങ്കിനോട് ആത്മാര്ഥതയില്ലാത്ത, മനുഷ്യത്വമില്ലാത്ത, പ്രൊമോഷൻ ചവിട്ട്പടികൾ മാത്രം കാണുന്ന സബ് സ്റ്റാൻഡേർഡ് ടോപ്പ് എക്സിക്കുട്ടീവുകൾ….ബാങ്കിന് നാശമോ നല്ലതോ എന്ന്‌ പോലും ഉറപ്പിക്കാൻ പറ്റാത്ത പോളിസി മേക്കിങ്…. അങ്ങനെ പല നിലകളിൽ കാരണങ്ങളുണ്ട്. എന്നാൽ രോഗവസ്‌ഥയുടെ പുറത്ത് കാട്ടുന്ന വിസിബിൾ സിംപ്റ്റംസ് മാത്രമാണിവ.

ബാങ്കിൽ പോകാത്ത ബാങ്കിങ് തൊഴിലാളി സംഘടനാ നേതാക്കൾ മുതൽ അതിരാഷ്ട്രീയ വത്കൃതമായ barbarically structured ആയ ഉദ്യോഗസ്ഥ hierarchy യും നമ്മുടെ ബാങ്കിങ് മേഖലയെ തകർക്കുന്നതിൽ മറ്റൊരു പങ്ക് വഹിക്കുന്നുണ്ട്.
2020 July 20 തീയതി മുൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന രഘുറാം രാജൻ “അപ്രതീക്ഷിതമായ bad Debt and NPA (Non Performing Assets) ഇന്ത്യൻ ബാങ്കിങ്ങിന്റെ നട്ടെല്ല് തകർക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. അന്നത്‌ ആരും വകകൊണ്ടില്ല. തുടർന്ന് ലോൺ കൊടുക്കാനും നിശ്ചിത തുക ലോണായി കൊടുത്തു തീർക്കണമെന്നും ഇല്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രിയുടെ ഓഫിസിൽ നിന്നും ബാങ്കുകൾക്ക് നിർദേശം വന്നു. PM Jan Dhan Yojana യും അതിൽ പെടുന്നുണ്ട്.
ഇതൊന്നും സമീപഭാവിൽ NPA ആകുമെന്ന് അറിയാതെയല്ല അവരത് ചെയ്തത്. പകരം അതായിരുന്നു ഉദ്ദേശവും.

ഒടുവിൽ നശിച്ചു നാറാണക്കല്ലായ ഒരു സ്ഥാപനത്തെ അല്ലെങ്കിൽ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയായിരുന്നു ലക്ഷ്യം എന്ന് അന്നേ പലരും തിരിച്ചറിഞ്ഞിരുന്നു.
“Make sure things don’t work” – വളരെ പ്രീ പ്ലാൻഡ് ആണ്.
ഈ പോക്ക് എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം. എന്റെ അനിയൻ അടക്കം പലരും insomnia മുതൽ depression തുടങ്ങി പലതും നേരിടേണ്ടി വരും. ജീവിതം തന്നെ ബാങ്കിന്റെ മൂലയിൽ തുടങ്ങി ഒടുങ്ങുന്ന അവസ്ഥയിലേക്ക് ജീവനക്കാരെല്ലാവരും എത്തും.

ഇനിയെങ്കിലും ഈഗോയും അഹങ്കാരവും തൊഴുത്തിൽക്കുത്തും കുറച്ചു നേരത്തേക്ക് മാറ്റിനിർത്തി സംഘടനാ നേതാക്കൾ തങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി സംസാരിക്കണം.
ചടങ്ങിന് ഒരു അഖിലേന്ത്യാ പണിമുടക്ക് നടത്തിയാലൊന്നും അയയുന്ന മനസ്സല്ല അധികാരത്തിൽ ഇരിക്കുന്നവരുടേത് എന്ന് ഡൽഹിയിലെ കർഷകസമരം മുതൽ CAA സമരം വരെ കണ്ടിട്ടും അതിന്റെ ഔട്പുട്ട് മനസ്സിലാക്കിയിട്ടുമുള്ള നേതാക്കന്മാർ മനസ്സിലാക്കേണ്ടതുമുണ്ട്.
ഇതെന്റെ അനിയന്റെയും പെങ്ങളുടെയും ജീവിതത്തെ ഓർത്തുള്ള ആധി മാത്രമല്ല, അവരെപ്പോലെ ലക്ഷക്കണക്കിന് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള അപേക്ഷയാണ്.
കബന്ധങ്ങൾ ഇനിയും കാണാൻ വയ്യ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button