കാഞ്ഞങ്ങാട്: മതിയായ രേഖകളില്ലാതെ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതി പിടിയിൽ. 31-കാരിയായ ബംഗ്ലാദേശ് സ്വദേശിനി സൽമ കാത്തുൽ ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ സി.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രണ്ടുവർഷമായി താൻ കേരളത്തിലുണ്ടെന്നും മലപ്പുറത്താണ് താമസിച്ചിരുന്നതെന്നും സൽമ പോലീസിനോട് വെളിപ്പെടുത്തി. മലപ്പുറത്തുവെച്ച് പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശി ജോലി വാഗ്ദാനം ചെയ്തതിനെത്തുടർന്നാണ് കാഞ്ഞങ്ങാട്ടേക്ക് എത്തിയതെന്നാണ് യുവതി നൽകിയ മൊഴി.
അറസ്റ്റിലായ സൽമയെ ഹൊസ്ദുർഗ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

