ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം; രാജി സന്നദ്ധത പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ

ധാക്ക: ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ചീഫ് ജസ്റ്റിസ് തത്ത്വത്തിൽ രാജിവെക്കാൻ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുതുതായി രൂപവത്കരിച്ച ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേർത്ത ഫുൾ കോർട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച് നാ‍ടുവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായിട്ടാണ് ഉബൈദുൽ ഹസൻ അറിയപ്പെടുന്നത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോ​ഗമെന്നാരോപിച്ചാണ് വിദ്യാർഥി പ്രതിഷേധക്കാർ കോടതി വളഞ്ഞ് പ്രക്ഷോഭം ആരംഭിച്ചത്.

വ്യാഴാഴ്ചയാണ് ബംഗ്ലാദേശിൽ നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ അധികാരമേറ്റത്. 2008-ൽ അധികാരത്തിൽവന്നശേഷം ഹസീന സർക്കാർ നിരന്തരം വേട്ടയാടിയിട്ടുള്ള വ്യക്തിയാണ് യൂനുസ്. തൊഴിൽനിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് യൂനുസിനെ പല കേസുകളിലും പ്രതി ചേർക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News