KeralaNews

ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം

കൊല്ലം : ഈ വർഷത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരാനിരിക്കെ ട്രോളിങ് ബോട്ടുകൾ തീരത്തെത്തി വലയഴിച്ച് അറ്റകുറ്റപ്പണികൾക്കായി യാർഡുകളിലേക്കും കായലിൽ ബോട്ട് കെട്ടിയിടുന്ന ഇടങ്ങളിലേക്കും മാറ്റിത്തുടങ്ങി. കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകൾക്ക് 24 മണിക്കൂർ സമയംകൂടിയാണ് അധികമായി അനുവദിക്കുക.

തിങ്കളാഴ്ചയോടെ എല്ലാ ബോട്ടുകളും നീണ്ടകര പാലത്തിനു കിഴക്ക് കായലിൽ എത്തിക്കും. പാലത്തിന്റെ സ്പാനുകൾ ബന്ധിപ്പിച്ച്‌ ചങ്ങലയിടുന്നതോടെ ട്രോളിങ് നിരോധനം നിലവിൽവരും. ഇനി 52 ദിവസം പരമ്പരാഗത വള്ളങ്ങളിലെ മത്സ്യബന്ധനം മാത്രം. ജൂലായ്‌ 31-ന്‌ രാത്രി 12-നുശേഷം ചങ്ങല നീക്കംചെയ്യും. ട്രോളിങ്‌ നിരോധനം അവസാനിക്കുന്ന ജൂലായ്‌ 31-ന് എല്ലാ ബോട്ടുകൾക്കും ഒരുമിച്ച് ഇന്ധനം നിറയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ നിരോധനം അവസാനിക്കുന്നതിനു മൂന്നുദിവസം മുൻപ് ഡീസൽ ബങ്കുകൾ തുറക്കാൻ നടപടി സ്വീകരിക്കും.

700 ട്രോളിങ് ബോട്ടുകളാണ് കൊല്ലത്തുള്ളത്. കേരളത്തിൽ 3,300 ബോട്ടുകളും. മത്സ്യസമ്പത്ത് നിലനിർത്തുന്നതിനായി നടപ്പാക്കുന്ന നിരോധനത്തോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ എൻ.ദേവിദാസ് അഭ്യർഥിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും ചേർന്നുള്ള അവലോകനയോഗം കഴിഞ്ഞദിവസം നടന്നിരുന്നു. അതുപ്രകാരം എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ തീരമേഖലകളിലെ ഡീസൽ പമ്പുകൾ ജൂലായ്‌ 28 വരെ അടച്ചിടണം. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക് പ്രവർത്തിക്കാം.

ജില്ലയിൽനിന്ന് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധന യാനങ്ങൾ ട്രോളിങ് നിരോധനത്തിനു മുന്നോടിയായി തീരം വിടണം. മത്സ്യബന്ധനയാനങ്ങൾക്ക് അഷ്ടമുടിക്കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്ജെട്ടികളിലോ വാർഫുകളിലോ ലാൻഡിങ് അനുമതി നൽകരുതെന്നും യോഗത്തിൽ നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button