മലകയറി കൊടിനാട്ടിയേ വരൂ എന്ന് ബാബു പറഞ്ഞു, കൂടെപ്പോയത് നിര്‍ബന്ധിച്ചപ്പോള്‍; ഒപ്പം മലകയറിയ കുട്ടി

മലമ്പുഴ: നിര്‍ബന്ധിച്ചപ്പോഴാണ് ബാബുവിനൊപ്പം മലകയറാന്‍ പോയതെന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥി. പകുതി ദൂരം മാത്രമാണ് കയറിയത്. ദാഹിച്ചപ്പോള്‍ തിരികെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്. രാവിലെ പത്ത് മണിയോടെയാണ് മലകയറാന്‍ പോയത്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാബു വന്ന് വിളിക്കുകയായിരുന്നു. പിന്നീട് പകുതി ദൂരം മലകയറിയപ്പോള്‍ ദാഹിച്ചു.

അങ്ങനെ തിരികെ മലയിറങ്ങാന്‍ തുടങ്ങുമ്പോള്‍ ബാബു പിന്നേയും നിര്‍ബന്ധിച്ചു. അങ്ങനെ കുറച്ചുദൂരം കൂടി കയറി. പിന്നീട് തിരികെയിറങ്ങി. ബാബു മലകയറി കൊടി നാട്ടിയിട്ടേ തിരികെ വരൂ എന്ന് പറഞ്ഞു. പിന്നീട് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ആംബുന്‍സിന്റേയും പോലീസിന്റേയുമൊക്കെ ശബ്ദം കേട്ടു. കൂട്ടുകാരന്‍ ഫോട്ടോ അയച്ചുതന്നപ്പോഴാണ് ബാബു കുടുങ്ങിയ വിവരം അറിഞ്ഞത്, ഒമ്പതാംക്ലാസ് വിദ്യാര്‍ഥി പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും കൂട്ടുകാരും മലകയറിയത്.

മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമടക്കം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിന്നീട് 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ ദൗത്യസംഘം രക്ഷപെടുത്തിയത്. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യസംഘത്തിലെ സൈനികന്‍ ബാബുവിന് ആദ്യം വെള്ളം നല്‍കി. ശേഷം റോപ്പ് ഉപയോഗിച്ച് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News