26.9 C
Kottayam
Monday, May 6, 2024

കയറിയപാടെ ‘സാധനമെടുക്കെടാ’ എന്നാണ് പറഞ്ഞത്, ഗൂഢാലോചനയുണ്ട്; എക്‌സൈസിനെതിരേ ഫെഫ്ക

Must read

കൊച്ചി:സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ്‌ നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിംഗിന്റെ റെയ്ഡ് നടന്നത്.ഒരു വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ നജീമിന്റെയും സംഘത്തിന്റെയും മുറിയിലേക്കാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ എത്തിയത്.

കയറിയ പാടെ സാധനമെടുക്കെടാ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അവരുടെ പെരുമാറ്റത്തില്‍ സാമാന്യ മര്യാദയില്ലായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡാണ് നജീം കോയയുടെ മുറിയില്‍ നടന്നത്. എല്ലാ സാധനങ്ങളും വലിച്ചിട്ടു. കര്‍ട്ടന്‍ പോലും അഴിച്ചിട്ടു. ഇവര്‍ നിരന്തരം ആരെയോ വിളിച്ച് ‘സാധനം കിട്ടിയിട്ടില്ല’ എന്ന് പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരു ഉദ്യോഗസ്ഥന്‍ നജീമിനോട് ‘നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ’ എന്ന് ചോദിച്ചു.

പ്രൊഡക്ഷന്റെ ഭാഗമായി സംവിധായകന് നല്‍കിയ കാറ് മുഴുവന്‍ പരിശോധിച്ചു. റെയ്ഡിന് ശേഷം ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ് ഒരു പേപ്പര്‍ ഒപ്പിടാന്‍ പറഞ്ഞു. അപ്പോള്‍ നജീം പറഞ്ഞു, ഒന്നും കിട്ടിയിട്ടില്ല, എന്ന് എഴുതി തന്നാല്‍ ഒപ്പിടാം എന്ന് പറഞ്ഞു. ഈ സംഭവം നജീമിന് കനത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്.

നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ല എന്നാല്‍ ഒരാളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ നടപടി സംശയകരമാണ്. ഇതൊരു ഗൂഢാലോചനയാണ്. ഇതിന് പിറകില്‍ ആരോ ഉണ്ട്. അവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനും തടയിടാനും സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്താവനയിലും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ‘ഷാഡോ പൊലീസിനെ വച്ചാല്‍ ക്രൂവിന് തിരിച്ചറിയാന്‍ സാധിക്കും.

സിനിമാ മേഖലയെ മുഴുവന്‍സമയ നിരീക്ഷണത്തില്‍ നിര്‍ത്തുന്നത് എതിര്‍ക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റില്‍ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവര്‍ എല്ലാം പുറത്തു വിടണം- ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week