ബി.എൻ. ഹസ്കർ ഇരവിപുരത്ത് സ്ഥാനാർഥിയായേക്കും; എൽ.ഡി.എഫ് വിട്ടുവന്നവർ ആർ.എസ്.പി സ്ഥാനാർഥി പട്ടികയിൽ

ബി.എൻ. ഹസ്കർ ഇരവിപുരത്ത് സ്ഥാനാർഥിയായേക്കും; LDF വിട്ടുവന്നവർ RSP സ്ഥാനാർഥി പട്ടികയിൽ

കൊല്ലം: ഇടതുപാളയത്തിൽനിന്ന് കഴിഞ്ഞദിവസം ആർ.എസ്.പി.യിൽ ചേർന്ന നേതാക്കളെ മത്സരിപ്പിക്കാൻ ആർ.എസ്.പി.ക്കുള്ളിൽ ആലോചന. സി.പി.എം. ബന്ധം ഉപേക്ഷിച്ചെത്തിയ ബി.എൻ. ഹസ്കറിനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്ന വാദം പാർട്ടിക്കുള്ളിൽ ഉടലെടുത്തിട്ടുണ്ട്.

കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ കൊല്ലം ജില്ലയിൽ ഒരു സീറ്റ് കൂടി ആർ.എസ്.പി. ചോദിച്ചിരുന്നു. ചടയമംഗലം സീറ്റ് ലഭിച്ചാൽ കഴിഞ്ഞദിവസം ആർ.എസ്.പി.യിൽ ചേർന്ന സി.പി.ഐ. നേതാവ് എ. മുസ്തഫയെ പരീക്ഷിക്കും. സാമുദായിക സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ ഇവരിൽ ഒരാൾ മാത്രമേ സ്ഥാനാർഥിയാകാൻ സാധ്യതയുള്ളൂ.

ഉപാധികളില്ലാതെയാണ് ആർ.എസ്.പി.യിൽ എത്തിയതെന്ന് ഹസ്കറും മുസ്തഫയും പറയുന്നുണ്ടെങ്കിലും ഇവർക്കൊപ്പമുള്ളവർ സ്ഥാനാർഥി സാധ്യത തള്ളുന്നില്ല. നേരത്തേ കോൺഗ്രസിൽ ചേർന്ന, മുൻ എംഎൽ.എ.യും സി.പി.എം. നേതാവുമായിരുന്ന അയിഷാപോറ്റി കൊട്ടാരക്കരയിൽ യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

കഴിഞ്ഞയാഴ്ച മുസ്‌ലിം ലീഗിൽ എത്തിയ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സുജാ ചന്ദ്രബാബുവിനെ പുനലൂരിൽ മത്സരിപ്പിക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ആലോചനയുണ്ട്. എന്നാൽ ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കൾ ഇരവിപുരം മണ്ഡലം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News