FeaturedKeralaNews

ഡിസംബര്‍ 30ന് ഓട്ടോ ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ ഈ മാസം 30നു പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓട്ടോ ടാക്‌സി നിരക്കുകള്‍ പരിഷ്‌കരിക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമത്തിലെ കാലപരിധി 20 വര്‍ഷമാക്കി നീട്ടുക, ഇ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ജനുവരി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.

അതേസമയം ഈ മാസം 21 മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല.

ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.ബസ് വ്യവസായമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുണ്ട്. ഇതില്‍ ടെക്‌നിക്കല്‍, ധനകാര്യ വിദഗ്ധര്‍ തുടങ്ങിയവരുണ്ട്. ഇവരോട് ഇപ്പോഴത്തെ സ്റ്റേജ് കാര്യേജ് ബസുകള്‍ ഓപ്പറേറ്റു ചെയ്യാന്‍ എന്തു വരുമാനം വേണമെന്ന് സര്‍ക്കാര്‍ ആരായണം.

ആ വരുമാനത്തിന് അനുസരിച്ചുള്ള ബസ് ചാര്‍ജ് വര്‍ധനയാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ ധാരണയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ബസ് ചാര്‍ജ് മിനിമം പത്തു രൂപയാക്കാനാണ് ഇടതുമുന്നണി അനുമതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button