വിവാഹപ്രായം 21; എതിര്‍പ്പുമായി മഹിള അസോസിയേഷന്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ എതിര്‍പ്പുമായി ജനാധിപത്യ മഹിള അസോസിയേഷന്‍ രംഗത്ത്. നിലവിലെ വ്യവസ്ഥയെ തകര്‍ക്കുന്ന നീക്കമാണ് ഇതെന്നു മഹിള അസോസിയേഷന്‍ പറഞ്ഞു. ഇതു വിപരീത ഫലമുണ്ടാക്കും.

കുട്ടികള്‍ക്കു പോഷകാഹാരം ഉറപ്പാക്കാന്‍ കഴിയാത്തവരാണ് ഇത്തരം നീക്കങ്ങളുമായി രംഗത്തുവന്നിരിക്കുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. അതേസമയം, പോഷക സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്റെ അഭിപ്രായത്തോടു പ്രതികരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തയാറായില്ല. വ്യക്തമായ നിലപാടു പറയാതെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന സമീപനമാണ് സംസ്ഥാന നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രശ്‌നം മുന്നോട്ട് എങ്ങനെ നീങ്ങുന്നു എന്നതിന്റെ ആശ്രയിച്ചായിരിക്കും ഭാവി തീരുമാനമെന്നാണ് സൂചന. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനോടു അനുകൂല സമീപനമാണ് പൊതുവേ ഉയര്‍ന്നുവന്നിട്ടുള്ളത്. നേരത്തെ വിവാഹം കഴിക്കുന്ന പ്രവണതയുള്ള മുസ്ലിം വിഭാഗത്തില്‍നിന്നാണ് ഇതിനെതിരേ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുള്ളത്.

നേരത്തെ വിവാഹം കഴിപ്പിക്കുന്ന രിതിയുള്ള തങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബില്‍ ഈ നടപ്പു സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിനിടെയിലാണ് ഇപ്പോള്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ പോലെയുള്ള സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലിം ലീഗ് രംഗത്തുവന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇവര്‍ ഈ വിഷയം ഉന്നയിച്ചു പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News