കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നല്‍കാമെന്നു പ്രലോഭിപ്പിച്ച് ബാങ്ക് മാനേജരെ കാണാനെന്ന പേരില്‍ ലോഡ്ജില്‍ എത്തിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

നെടുമങ്ങാട്: കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നല്‍കാമെന്നും ഇതിനായി ബാങ്ക് മാനേജരെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വട്ടപ്പാറ കണക്കോട് ജൂബിലി നഗറില്‍ കോട്ടമുകള്‍ കുന്നില്‍വീട്ടില്‍ ജെ.സനില്‍ദാസി(37)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്യുന്ന യുവതിയെ ഇയാളുടെ ഓട്ടോയില്‍ നെടുമങ്ങാട്ടേക്കുള്ള യാത്രാമധ്യേയാണ് പരിചയപ്പെടുന്നത്.

ഇതിനിടെ യുവതിയുടെ സാമ്പത്തിക പരാധീനതകള്‍ മനസ്സിലാക്കി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഇയാള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നെടുമങ്ങാട്ടു നിന്നും യുവതിയെ മെഡിക്കല്‍ കോളേജിനു സമീപത്തെ ചാലക്കുഴി ഭാഗത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. മുന്‍പും ഇയാള്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും തട്ടിപ്പുസംഘത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെടുമങ്ങാട് സി.ഐ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. അഷ്‌റഫ്, എ.എസ്.ഐ.മാരായ വിജയന്‍, നൂറുല്‍ഹസന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News