മൈസൂരു: കര്‍ണാടകയില്‍ ആറാംക്ലാസുകാരിയെ 20 ലക്ഷം രൂപയ്ക്ക് വാട്‌സാപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ചു. സംഭവത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയും ഇവരുടെ ആണ്‍സുഹൃത്തും പിടിയിലായി. മൈസൂരുവിന് സമീപം വിജയനഗരയിലാണ് ഞെട്ടിക്കുന്ന സംഭവം.
പെണ്‍വാണിഭസംഘത്തിന് നേതൃത്വം നല്‍കുന്ന ബെംഗളൂരു നിവാസി ശോഭ, ആണ്‍സുഹൃത്ത് തുളസീകുമാര്‍ എന്നിവരെയാണ് വിജയനഗര പോലീസ് അറസ്റ്റ്‌ചെയ്തത്. ആറാംക്ലാസ് വിദ്യാര്‍ഥിനിയായ 12-കാരിയെ പോലീസ് ഇവരില്‍നിന്ന് മോചിപ്പിച്ചു. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
സന്നദ്ധസംഘടനയായ ‘ഒടനാടി സേവ സമസ്‌തേ’യുടെ ഇടപെടലിലൂടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള പെണ്‍വാണിഭസംഘത്തെ പിടികൂടാനായത്. പ്രതികളായ ശോഭയും തുളസീകുമാറും 20 ലക്ഷം രൂപയ്ക്കാണ് ആറാംക്ലാസ് വിദ്യാര്‍ഥിനിയെ വില്‍പ്പനയ്ക്കായി വെച്ചിരുന്നത്. ആദ്യമായി ആര്‍ത്തവമുണ്ടായ പെണ്‍കുട്ടിയാണെന്നും പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസികരോഗങ്ങള്‍ ഉള്‍പ്പെടെ ഭേദമാകുമെന്നുമായിരുന്നു ഇവരുടെ പരസ്യം. വാട്‌സാപ്പ് വഴിയായിരുന്നു ഇരുവരും ഈ പരസ്യം പ്രചരിപ്പിച്ചിരുന്നത്. ചിലര്‍ക്ക് പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പ്രതികള്‍ അയച്ചുനല്‍കിയിരുന്നു.
പരസ്യം ശ്രദ്ധയില്‍പ്പെട്ട സന്നദ്ധസംഘടനയുടെ അംഗങ്ങള്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സന്നദ്ധസംഘടനയിലെ ഒരാള്‍ ഇടപാടുകാരനെന്ന വ്യാജേന ശോഭയെ ഫോണില്‍ ബന്ധപ്പെട്ടു. ശോഭയുടെ വിശ്വാസം നേടിയെടുത്തശേഷം പെണ്‍കുട്ടിയുമായി മൈസൂരുവിലെത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രതികള്‍ പെണ്‍കുട്ടിയുമായി മൈസൂരുവിലെത്തി. സന്നദ്ധസംഘടന അംഗങ്ങളും ഇതേസമയം ഇവിടെയെത്തി. തുടര്‍ന്ന് ശോഭയുമായി സംസാരിച്ചു. 20 ലക്ഷം രൂപ വേണമെന്നാണ് ശോഭ ഇവരോടും ആവശ്യപ്പെട്ടത്. എന്നാല്‍, ഈ സമയം സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം പ്രതികളെ വളയുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടി തന്റെ മകളാണെന്നായിരുന്നു ശോഭ ആദ്യം പോലീസിന് നല്‍കിയ മൊഴി. പിന്നീട് ബന്ധുവാണെന്നും വളര്‍ത്തുമകളാണെന്നും മൊഴി മാറ്റി. തുളസീകുമാര്‍ ഭര്‍ത്താവാണെന്നും ശോഭ പറഞ്ഞിരുന്നു. എന്നാല്‍, ഈ മൊഴികളെല്ലാം കള്ളമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം, പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.


