അട്ടപ്പാടി മധുവധം: കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിപ്പിച്ച് കോടതി, പിന്നാലെ പിരിച്ച് വിട്ട് വനംവകുപ്പ്

പാലക്കാട് : പാലക്കാട് അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനിൽകുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ഇയാൾ ഇന്ന് കോടതിയിൽ തിരുത്തി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്.

 

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ കോടതിയിൽ അപൂർവ സംഭവങ്ങളാണ് ഇന്നുണ്ടായത്. ഇരുപത്തിഒൻപതാം സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെടലുണ്ടായത്. സുനിൽ കുമാര്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷൻ ആവശ്യപ്രകാരം സംഭവ ദിവസത്തെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. 

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്ന വീഡിയോ കോടതിയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ തനിക്ക് കാണാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽകുമാർ പറഞ്ഞത്. സുനിൽ ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി നിൽക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ കോടതിയിൽ വീഡിയോ  പ്രദർശിപ്പിച്ചപ്പോൾ തനിക്ക് ദൃശ്യങ്ങൾ കാണാൻ കഴിയുന്നില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News