അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ്  ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് നേരെത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പാലക്കാട്ടെ പ്രത്യേക   കോടതി ഉത്തരവിട്ടത്. എന്നാൽ  പ്രതികൾക്ക് ജാമ്യം നൽകിയ  ഹൈക്കോടതി  വിധി പുനപരിശോധിക്കാനോ തിരുത്താനോ കീഴ്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടികാട്ടിയിരുന്നു.

മധു കൊലക്കേസിൽ സാക്ഷിപ്പട്ടികയിലുള്ള  മധുവിൻ്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീ ഭർത്താവ് മുരുകൻ എന്നിവരെ നാളെ വിസ്തരിക്കും. മധുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതിന് ചികിത്സ നൽകിയിരുന്നതായും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. മൂന്നു പേരെയും ഒരുമിച്ചാണ് വിസ്തരിക്കുക. 

ഇതു കൂടാതെ പ്രദേശവാസികളായ 44 മുതൽ 47 വരെയുള്ള സാക്ഷികളെയും വിസ്തരിക്കും. മധുവിനെ മുക്കാലി ജംഗ്ഷനിൽ വെച്ച് മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. കൂറുമാറിയ 29 -ാം സാക്ഷി സുനിൽകുമാറിനെതിരായ ഹർജിയും ഇന്ന് പരിഗണിക്കും. സുനിൽകുമാറിൻ്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് കഴിഞ്ഞ ദിവസം ഡോക്ടർ മൊഴി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News