ഇരുമ്പ് കമ്പി കൊണ്ട് റഷ്യൻ യുവതിയെ ക്രൂരമായി മർദ്ദിച്ചു,പാസ്പോർട്ട് കീറി നശിപ്പിച്ചു, പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി

കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ്. കേസിലെ പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും മർദ്ദനമേറ്റു. പാസ്പോർട്ട് കീറി നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. 

ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അതേസമയം, സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിൻ്റെ അറസ്റ്റ്  ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. 

ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. കയ്യിൽ മുറിവുണ്ടാക്കിയ പാടുണ്ടായിരുന്നു. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News