Ashwini Kumar murder: അശ്വിനി കുമാർ കൊലക്കേസ്; എൻഡിഎഫുകാരായ 13 പ്രതികളെ വെറുതെ വിട്ടു,3ാം പ്രതിമാത്രം കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ; കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി.എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി.

മൂന്നാം പ്രതിയൊഴികെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് കോടതി വിധി പറഞ്ഞത്.അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

എൻഡിഎഫ് പ്രവർത്തകരായ അസീസ്(44), നൂഹുൽഅമീൻ(42), എം.വി.മർഷൂക്ക്(40), പി.എം.സിറാജ്(44), സി.പി.ഉമ്മർ(42), എം.കെ.യൂനുസ്(45), ആർ.കെ.അലി(47), പി.കെ.ഷമീർ(40), കെ.നൗഫൽ(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീർ(55), കെ.ഷമ്മാസ്(37), കെ.ഷാനവാസ്(37) എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി അസീസ് നേരത്ത ആയുധപരിശീലന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. 10,11 പ്രതികൾ സിപിഐഎം പ്രവർത്തകനായ ദിലീപൻ വധക്കേസിലെ പ്രതികളാണ്.

2005 മാർച്ച് 10ന് രാവിലെ പത്തരയോടെയാണ് 27 കാരനായ അശ്വിനി കുമാർ കൊല്ലപ്പെടുന്നത്. കണ്ണൂർ ആർഎസ്എസ് ജില്ലൗ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന അദ്ദേഹം ഇരിട്ടി പ്രഗതി കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാർ. പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News