കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ കലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദീപയും ആശയെ ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്. ദീപയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ദീപയുടെ ബന്ധുക്കളും അഭിഭാഷകരും പോലീസുമായി തര്‍ക്കമുണ്ടായി. അതേസമയം ദീപയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ച് ദീപയുടെ അഭിഭാഷക ഫാത്തിമ രംഗത്തെത്തി.
പണം കടം നല്‍കിയവരിൽനിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടർന്നാണ് കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശാ ബെന്നി(41) ആത്മഹത്യ ചെയ്തത്. കോട്ടുവള്ളി പുഴയില്‍ പള്ളിക്കടവ് ഭാഗത്താണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു.
പണം ചോദിച്ചെത്തിയവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചമുന്‍പ് ഇവര്‍ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട് ആശയുടെ വീട്ടില്‍ കയറി പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നിരുന്നു.
മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ആരോപിച്ചു. തിങ്കളാഴ്ച ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതെ തുടര്‍ന്ന് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം. അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.
കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വെച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)


