‘യുവനേതാവിന് സൈക്കോ ക്യാരക്ടർ, വിഡിയോ കോൾ ഇരുട്ടിന്റെ മറവിൽ; നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം’ ആഞ്ഞടിച്ച് നടി

പാലക്കാട്: അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടര്‍ എന്ന് നടി റിനി ആന്‍ ജോര്‍ജ്. പരിചയപ്പെട്ടപ്പോള്‍ തന്നെ അശ്ലീല സന്ദേശം അയച്ചു. രാഷ്ട്രീയ നേതാവാകാന്‍ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കില്‍ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാര്‍മികത കാണിക്കണം. ഇക്കാര്യം പറഞ്ഞ നേതാക്കളില്‍നിന്നു തനിക്ക് നീതി ലഭിച്ചില്ല. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവില്‍ നിന്നാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് മാനസ പിതാവാണെന്നും റിനി പറഞ്ഞു.

ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉള്‍പ്പെട്ട പ്രസ്ഥാനത്തോട് താന്‍ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാന്‍ കഴിയുന്ന ഉറവിടത്തില്‍ നിന്നാണ് താന്‍ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയില്‍ ആയി തീരണം. വേറെ ഒരു സെറ്റില്‍മെന്റിനും ഇല്ല. അയാള്‍ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

പല സമയത്ത് പല സ്ത്രീകളും പറഞ്ഞിട്ടും അത് മൈന്‍ഡ് ചെയ്യാതെ വന്നപ്പോഴാണ് താന്‍ മുന്നോട്ടുവന്നത്. സമൂഹത്തോട് അയാള്‍ പ്രതിബദ്ധത കാണിക്കണം. ഈ സമൂഹത്തോട് പറയാനുള്ളത് പറയണമെന്നത് എന്റെ ഡ്യൂട്ടിയാണ്. നേരിട്ട് അറിഞ്ഞിട്ടും ഇത് മനസില്‍ കൊണ്ടു നടക്കാന്‍ തനിക്ക് സാധിക്കുന്നില്ല. യാതൊരു ഭയവുമില്ല, തീര്‍ത്തും ഭയമില്ല. തന്റെ പക്കല്‍ തെളിവുകളുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട സ്ത്രീകള്‍ മുന്നോട്ടു വരണം. ഇയാളെപറ്റി ഒരുപാട് സ്ത്രീകളുടെ ആരോപണങ്ങള്‍ ആ പ്രസ്ഥാനത്തില്‍ നിന്നുള്ള നേതാക്കള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ക്ക് ഒരു നേതാവിനെയും പേടിയില്ല. അയാള്‍ക്ക് വിചിത്ര സ്വഭാവമാണ്.

തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കനാണ്. വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്. നമുക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നല്‍കില്ല. നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നല്‍കും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്റെ ധാര്‍ഷ്ട്യമുണ്ടെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News