മിശ്രവിവാഹം നടത്തിക്കൊടുത്തു; സിപിഐഎം ഓഫീസ് അടിച്ചുതകര്‍ത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സിപിഐഎം പാർട്ടി ഓഫീസ് അടിച്ചുതകര്‍ത്തു. മിശ്ര വിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണം എന്നാണ് പ്രാഥമികമായ വിവരം. ദളിത് യുവാവും സവർണ്ണജാതിക്കാരിയായ യുവതിയും തമ്മിലുളള വിവാഹം പാര്‍ട്ടി മുന്‍കൈ എടുത്ത് നടത്തികൊടുക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും സംഘവും ഓഫീസ് ആക്രമിച്ചു.

സംഭവത്തില്‍ പൊലീസ് ഇതുവരെയും എട്ട് പേരെ അറസ്റ്റ് ചെയ്തു. വരൻ മദൻ പട്ടികജാതിയായ അരുന്തതിയാര്‍ വിഭാഗത്തിൽപ്പെട്ടയാളാണ്. വധുവായ ദാക്ഷായണി പിള്ള വിഭാഗവുമാണ്. ഇരുവരും തമ്മിലുള്ള വിവാഹം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ പാര്‍ട്ടി മുന്നില്‍ നിന്ന് വിവാഹം നടത്തുകയായിരുന്നു.

തൊട്ടുകൂടായ്മ ഉന്മൂലന കൂട്ടായ്മയുടെ സഹായത്തോടെയാണ് സിപിഐഎം വിവാഹം നടത്തിയത്. പിന്നാലെ ദാക്ഷായണിയുടെ ബന്ധുക്കളെത്തി ഓഫീസ് തകര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം കരഞ്ഞുകൊണ്ടാണ് പാര്‍ട്ടി ഓഫീസ് തകര്‍ക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ തിരുനെല്‍വേലി ഡെപ്യൂട്ടി കമ്മീഷണല്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News