മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് 71 ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ചയാണ് കണ്ടെടുത്തത്. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍നിന്ന് കണ്ടെടുത്തത്. ഗംഗാവലി പുഴയുടെ 12 മീറ്റര്‍ താഴ്ചയില്‍നിന്നാണ് ലോറി ഉയർത്തിയെടുത്തത്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്‍റെ ലോറി അപകടത്തിൽപ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയായിരുന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News