KeralaNews

അരിക്കൊമ്പൻ: ശാശ്വത പരിഹാരം കോളനിക്കാരെ മാറ്റിപ്പാർപ്പിക്കുന്നതല്ലേയെന്ന്‌ ഹൈക്കോടതി

കൊച്ചി: കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം നീളുമെന്ന സൂചന നല്‍കി ഹൈക്കോടതി. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി പരാമര്‍ശിച്ചു. അരിക്കൊമ്പന്റെ കാര്യത്തില്‍ മറ്റ് വഴികളുണ്ടോയെന്ന് കോടതി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. തുറന്ന കോടതിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. വനംവകുപ്പിന് വേണ്ടി അഡീഷണല്‍ എ.ജി. അശോക് എം. ചെറിയാന്‍ ഹാജരായി.

301 കോളനിയിലെ നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും വനംവകുപ്പും ചൂണ്ടിക്കാണിച്ചു. എങ്കിലും, അരിക്കൊമ്പന്റെ ആക്രമണത്തില്‍ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വാദിച്ചു. ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നതും ജി.എസ്.എം. കോളര്‍ ഘടിപ്പിച്ച് ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.

എല്ലാ ആനകളേയും പിടികൂടി കൂട്ടിലടയ്ക്കാന്‍ സാധിക്കില്ല. അരിക്കൊമ്പന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോയെന്ന് കോടതി ആരാഞ്ഞു. ഉണ്ടെന്ന് വനംവകുപ്പ് മറുപടി നല്‍കി. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ത് ചെയ്തുവെന്ന് ചോദിച്ച കോടതി, ഇന്ന് അരിക്കൊമ്പനാണെങ്കില്‍ നാളെ മറ്റൊരു കൊമ്പന്‍ വരും. റേഡിയോ കോളര്‍ സ്ഥാപിച്ചാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button