ഭർത്താവ് കാർ വിറ്റതിൽ തർക്കം; യുവതിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമണം നടത്തിയത് 20 അംഗസംഘം

കോഴിക്കോട്: താമരശ്ശേരിയില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. നാല് വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയ സ്ത്രീയ്ക്ക് പോലീസ് നോട്ടീസ് നല്‍കി.

21 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തു. എരവന്നൂര്‍ സ്വദേശികളായ റുഷൈദ് മുഹമ്മദ്, അബ്ദുള്‍ റഹീസ്, പി.സി.പാലം സ്വദേശികളായ അബ്ദുള്‍ സലാം, ഷഹാന, ഷബീര്‍ മുഹമ്മദ്, നരിക്കുനി സ്വദേശികളായ സാജിദ്, റംഷിദ്, നാഫിദ്, ഷക്കീര്‍ ഹുസൈന്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ചുങ്കം കലറക്കാംപൊയില്‍ അഷ്‌റഫിന്റെ പരാതിയിലാണ് നടപടി.

വാഹനവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ അക്രമണമുണ്ടായത്. അഷ്‌റഫിന്റെ വീട്ടിലെത്തിയ 20-ലധികം പേരുള്ള സംഘമാണ് ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. അക്രമണത്തില്‍ വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതിയായ ഷഹാനയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഇവരറിയാതെ ഭര്‍ത്താവ് വിറ്റുവെന്നാണ് പറയുന്നത്. കാർ വാങ്ങുന്നതിന് അഷ്‌റഫ് അഡ്വാന്‍സും നല്‍കി. എന്നാല്‍, രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നിരുന്നില്ല. ഈ വിവരം അറിഞ്ഞ യുവതി ആളുകളുമായി വീട്ടിലേക്ക് എത്തുകയും തര്‍ക്കമുണ്ടാകുകയും അഷ്‌റഫിനെയും കുടുംബത്തെയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകാനുണ്ടെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News