‘ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം, അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്’ അര്‍ച്ചനയുടെ ആത്മഹത്യാ കുറിപ്പ്

കായംകുളം: വരന്‍ വിവാഹത്തില്‍ നിന്ന് പിന്മറിയതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്. ‘എല്ലാവരും തന്നോട് ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ പറ്റിയില്ലെന്ന് അര്‍ച്ചന ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സഹോദരിയോട് നന്നായി പഠിച്ച് ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അര്‍ച്ചന കുറിപ്പില്‍ പറയുന്നു.

‘എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’. അര്‍ച്ചന കുറിച്ചു.

ശനിയാഴ്ചയാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കാമുകനും സഹപാഠിയുമായിരുന്ന കണ്ടല്ലൂര്‍ സ്വദേശിയാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏഴു വര്‍ഷത്തോളം പ്രണയിച്ചയാള്‍ സ്ത്രീധനത്തുക കുറഞ്ഞെന്നു പറഞ്ഞ് ഒഴിവാക്കിയതാണ് അര്‍ച്ചന ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. കാമുകന് താന്‍ മരിക്കാന്‍ പോകുകയാണെന്ന വാട്‌സാപ്പ് സന്ദേശമയച്ചു. സന്ദേശം യുവാവ് കണ്ടെന്ന് മനസിലായപ്പോള്‍ അത് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ കഴിക്കുകയായിരുന്നു. അര്‍ച്ചനയുടെ മെസേജ് കണ്ട യുവാവ് തന്റെ സുഹൃത്തിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയപ്പോള്‍ അവശനിലയിലായ പെണ്‍കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News