രേഖകളില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്നു; മന്ത്രി വീണ ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നതായും ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കുമെന്നും അനുപമ വ്യക്തമാക്കി. സംഭവത്തില്‍ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കല്‍ ലൈസന്‍സുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രിരാജിവെക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.

‘ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കാന്‍ ഉള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈല്‍ഡ് കെയര്‍ ഇന്‌സ്ടിട്യൂഷന്റെ ലൈസന്‍സ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്’. അനുപമ പറഞ്ഞു.

പോലീസ് സ്റ്റേഷന്‍ മുതല്‍ ഉള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അട്ടിമറി നടക്കുന്നുവെന്നും സംഭവത്തില്‍ ശാസ്ത്രീയമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അനുപമ ആരോപിച്ചു. ‘കേസില്‍ ഇനിയും തന്റെ മൊഴി എടുത്തിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് മനഃപൂര്‍വമാണ്. ആരോഗ്യമന്ത്രി ഉള്‍പ്പടെ ചേര്‍ന്നുകൊണ്ടാണ് ഇതൊക്കെ നടന്നത്’. അനുപമ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News