27.1 C
Kottayam
Tuesday, May 7, 2024

വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കാം,കൊവിഡ് ബാധിച്ച കോശങ്ങളിലെ ഊർജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും, രണ്ടാം തരംഗത്തിനിടെ ആശ്വാസമാവാൻ കൊവിഡ് മരുന്നിന് അടിയന്തര അനുമതി

Must read

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലം അനുകൂലമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അടിയന്തര അനുമതി നല്‍കിയത്. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉടലെടുത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ള അനുമതി.

ഡിആര്‍ഡിഒലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ റെഡ്ഡി ലബോറട്ടറീസും ചേര്‍ന്ന് കൊവിഡിനെതിരെയുള്ള ഡ്രഗ് 2 ഡീഓക്‌സി ഡി-ഗ്ലൂക്കോസ് (2 ഡിജി) എന്ന മരുന്ന് വികസിപ്പിടച്ചത്. ചെറിയ പായ്ക്കറ്റില്‍ പൗഡര്‍ രൂപത്തില്‍ വരുന്ന ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. ഈ മരുന്ന് നല്‍കിയ ഭൂരിഭാഗം കൊവിഡ് രോഗികളും ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു. കൂടാതെ മരുന്ന് നല്‍കിയവര്‍ പെട്ടെന്ന് രോഗമുക്തരാവുകയും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനാവുമെന്നും ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

വൈറസ് ബാധയേറ്റ കോശങ്ങളിൽ ഈ മരുന്ന് പ്രവർത്തിക്കും. കോശങ്ങളിലെ ഊർജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വൈറസ് പെരുകുന്നത് തടയാമെന്നാണ് കണക്കുകൂട്ടൽ. വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുക എന്നത് ഈ മരുന്നിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഡി.ആർ.ഡി.ഒ. പറയുന്നു.

കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ പരീക്ഷണത്തില്‍ ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ പുരോഗതിയും കാണിച്ചിരുന്നു. 110 കൊവിഡ് രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്. ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കൊവിഡ് രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്.

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാവുകയാണ് പലയിടത്തും. മെഡിക്കൽ ഓക്സിജനും വെന്റിലേറ്ററുകൾക്കും മറ്റ് ചികിത്സാ സംവിധാനങ്ങളും ക്ഷാമം നേരിടുമ്പോൾ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച മരുന്ന് നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്രിമ ഓക്സിജൻ സപ്പോർട്ട് കുറയ്ക്കുന്നു എന്നതു കൊണ്ടുതന്നെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഓക്സിജൻ വേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. കോവിഡ് രോഗികളുടെ മറ്റാരോഗ്യപ്രശ്നങ്ങൾ വേഗത്തിൽ കുറയ്ക്കാൻ സാധിക്കുന്നതിലൂടെ രോഗികൾക്ക് ആശുപത്രികളിൽ തുടരേണ്ട ദിവസങ്ങളും കുറയ്ക്കാം.

മരുന്നിന് എത്ര വില ഈടാക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല. അതേസമയം പാക്കറ്റിന് 500-600 രൂപ വരെ ഈടാക്കിയേക്കാം എന്നാണ് സൂചന. എളുപ്പത്തിൽ നിർമിച്ചെടുക്കാവുന്ന മരുന്ന് രാജ്യത്തെ കോവിഡ് ചികിത്സയിൽ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 4 ലക്ഷത്തിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 2,38270 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. രാജ്യത്താകെ കൊവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പതിനൊന്നിലധികം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week