അന്നക്കുട്ടിയെ തിരിഞ്ഞുനോക്കിയില്ല,മക്കൾക്കെതിരെ കടുത്ത നടപടി; മകനെ കേരള ബാങ്കില്‍ നിന്നും സസ്പെൻഡ് ചെയ്തു

ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തിൽ മകനെ കേരള ബാങ്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കേരള ബാങ്കിൻ്റെ കുമളി ശാഖയിലെ കളക്ഷൻ ഏജൻ്റായ എം എം സജി മോനെതിരെയാണ് നടപടി.

മകനെന്ന ഉത്തര വാദിത്വത്തിൽ സജിമോൻ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു. സംഭവത്തിൽ മകൾ സിജിമോളെ കുമളി പഞ്ചായത്തിലെ താൽക്കാലിക ജോലിയിൽ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു 20 ആം തീയതിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകൾ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മകൾക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്‍റെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരെ കുമളി പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News