ക്രൂരകൃത്യത്തിന് പിന്നിൽ അമ്മയോടും മകളോടുമുള്ള വിരോധം, മഴുകൊണ്ട് വെട്ടിയത് ആസൂത്രിതമായി; നക്ഷത്ര കേസിലെ എഫ്ഐആർ

ആലപ്പുഴ: മാവേലിക്കരയിൽ ആറരവയസുകാരിയെ പിതാവ് ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിക്കൊന്ന കേസിലെ എഫ്ഐആർ വിശദാംശങ്ങൾ പുറത്ത്. അമ്മയോടും മകളോടും തോന്നിയ വിരോധത്തിന്‍റെ പുറത്താണ് ക്രൂരകൃത്യമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി ആസൂത്രിതമായി നടത്തിയ കൃത്യമാണിതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് ഇദ്ദേഹം.

ബുധനാഴ്ച രാത്രിയായിരുന്നു കേരളത്തെയാകെ നടുക്കിയ ക്രൂരകൊലപാതകം. വീടിന്‍റെ സിറ്റൗട്ടിൽ വച്ച് മഴു ഉപയോഗിച്ചാണു മഹേഷ് നക്ഷത്രയെ വെട്ടിയത്. കരച്ചിൽ കേട്ട് സഹോദരിയുടെ വീട്ടിൽ നിന്ന് ഓടിവന്ന അമ്മ സുനന്ദയെ വീടിന്‍റെ മുറ്റത്തുവെച്ചാണ് ആക്രമിച്ചത്. സുനന്ദയുടെ നെറ്റിയിലാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

വെട്ടേറ്റ നിലയിൽ സോഫയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഭയന്ന് വീടിന് പുറത്തേക്കോടിയ അമ്മയെ പിന്തുടർന്നെത്തിയാണ് മഹേഷ് വെട്ടിയത്. കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായി മാവേലിക്കര സബ് ജയിലിൽ കഴിയുന്ന പ്രതി ഇവിടെവെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴുത്തുമുറിച്ചായിരുന്നു ആത്മഹത്യാശ്രമം. നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലാണ് ഇയാൾ.

ഇന്നെലെ വൈകീട്ട് നാലുമണിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത മാവേലിക്കര സബ് ജയിലിൽ എത്തിച്ചപ്പോഴായിരുന്നു ആത്മഹത്യാശ്രമം. സൂപ്രണ്ടിന്‍റെ മുറിയിൽ എത്തിച്ചതിനിടെ പ്രതി മേശപ്പുറത്തിരുന്ന ബ്ലേഡ് ഉപയോഗിച്ചു ഞരമ്പ് മുറിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചു. കയ്യിലെ പ്രധാന ഞരമ്പ് ആഴത്തിൽ മുറിഞ്ഞു, കഴുത്തിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു ശ്രീമഹേഷെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതോടെ കടുത്ത നിരാശയിലായിരുന്നുവെന്നും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News