സ്വര്‍ണ്ണക്കടത്ത് : അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും.

കേസില്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അരുണ്‍ ബാലചന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ജൂലൈ അഞ്ചിനാണ്‌ തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരത്ത് സ്വപ്‌നയ്ക്ക് താമസിക്കാന്‍ വേണ്ടി ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രാകാരം ഫ്‌ളാറ്റ് ബുക്ക് ചെയ്തുവെന്ന് അരുണ്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ഫ്‌ളാറ്റില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കസ്റ്റംസ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News