28.8 C
Kottayam
Thursday, June 4, 2026

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാരണമെന്ന് അനില്‍കുമാര്‍; പ്രസ്താവന തള്ളി ജലീല്‍

Must read

തിരുവനന്തപുരം: മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടെന്ന് സി.പി.ഐ.എം നേതാവ് അഡ്വ. കെ. അനില്‍കുമാര്‍. സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് അനില്‍കുമാറിന്റെ പ്രതികരണം. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു കെ. അനില്‍കുമാര്‍.

‘മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്.
വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്. സ്വതന്ത്രചിന്ത വന്നതില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല,’ കെ. അനില്‍കുമാര്‍ പറഞ്ഞു.

എന്നാന്‍ അഡ്വ. കെ. അനില്‍കുമാന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം സ്വതന്ത്ര എം.എല്‍.എ കെ.ടി. ജലീല്‍ രംഗത്തെത്തി. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പ്രതികരിച്ചു.

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

- Advertisement -

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്നങ്ങളിലും ശരിയായ ബോധ്യമില്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വര്‍ഗീയമനോഭാവമുള്ളവരും രാഷ്ടീയവൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നും ജലീല്‍ പറഞ്ഞു.

- Advertisement -

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്‌ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ.എം. സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്‌ലിം ലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണ ജോര്‍ജിനെതിരെ കെ.എം. ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനില്‍കുമാറിന്റെ അഭിപ്രായം സി.പി.ഐ.എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.

- Advertisement -

കേരളത്തിലെ 26 ശതമാനം വരുന്ന മുസ്‌ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്.

അവര്‍ ഏത് രാഷ്ട്രീയ ചേരിയില്‍ പെട്ടവരാണെങ്കിലും ശരി. ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.

അല്ലെങ്കില്‍ വര്‍ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും. എന്റെ സുഹൃത്തും സി.പി.ഐ.എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം. ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സി.പി.ഐ.എം.

അത് മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ. അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ.എമ്മിന്റേതാണെന്ന വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്‌ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല. ഞങ്ങളുടെ മകള്‍ സുമയ്യ ബീഗം എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോര്‍ട്ട്ബ്ലയറിലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് അവള്‍ പഠിച്ചത്. നല്ല മാര്‍ക്കോടെ വിജയിച്ചു.

ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയര്‍വെല്‍ സെറിമണി’യില്‍ പങ്കെടുക്കാനുമാണ് പോര്‍ട്ട്ബ്ലയറില്‍ എത്തിയത്. ചടങ്ങില്‍ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവള്‍ പുരോഗമന ചിന്തയില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week