പാലക്കാട്: റോഡിലെ കുഴിയിൽപ്പെട്ട് ബൈക്കിൽനിന്ന് തെറിച്ചുവീണ അങ്കണവാടി ജീവനക്കാരി ലോറി കയറി മരിച്ചു. പഴണിയാർപാളയം ലൈബ്രറി സ്‌ട്രീറ്റ് ചാർളി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിനാണ് (37) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെയ്ന്റ് പോൾസ് സ്കൂളിനു സമീപത്തായിരുന്നു അപകടം.
പഴണിയാർപാളയത്തുനിന്നും കൊഴിഞ്ഞാമ്പാറയിലേക്ക് ചാർളിയോടൊപ്പം ബൈക്കിൽ വരികയായിരുന്നു ജയന്തി. മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ വലിയ കുഴിയിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ പുറകിൽ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്തുതന്നെ ജയന്തി മരിച്ചു. ചാർളി സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകൽ അങ്കണവാടി ഹെൽപ്പറാണ് ജയന്തി മാർട്ടിൻ. കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി. ജയന്തിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ആന്റോ ആകാശ്, ആന്റണി വസന്ത്, ആൻസി ഭവി.

